കളിയിലെ കേമന്‍ ധോനി. 
പരമ്പരയിലെ കേമന്‍  യുവരാജ്
മുംബൈ: നൂറ്റി ഇരുപത്തിയൊന്ന് കോടി ജനങ്ങളുടെ ഹൃദയമുരുകിയ പ്രാര്‍ഥനകള്‍ക്കിതാ ലോകകിരീടത്തിന്റെ രൂപത്തില്‍ സാര്‍ഥകമായ ഫലപ്രാപ്തി. ഇരുപത്തിയൊന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ വീണ്ടും ലോകചാമ്പ്യന്‍. അവിശ്വസനീയമായ തകര്‍ച്ചയും അത്ഭുതകരമായ തിരിച്ചുവരവും ഒരുപോലെ കണ്ട കലാശപ്പോരാട്ടത്തില്‍ ശ്രീലങ്കയെ ആറു വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ക്രിക്കറ്റിന്റെ ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇതാദ്യമായാണ് ഒരു ആതിഥേയ രാജ്യം ലോകകിരീടം സ്വന്തമാക്കുന്നത്.


മഹേല ജയവര്‍ധനെയുടെ മാതൃകാപരമായ സെഞ്ച്വറിയുടെ ബലത്തില്‍ ശ്രീലങ്ക ആദ്യം 274 റണ്‍സാണ് നേടിയത്. ലസിത് മലിംഗയുടെ വിനാശകരമായ സ്‌പെല്ലില്‍ കുടുങ്ങി സച്ചിനും (18) സെവാഗും (0) പെട്ടന്ന് തന്നെ മടങ്ങിയപ്പോള്‍ പരാജയം ഉറപ്പിച്ച ഇന്ത്യ പിന്നീട് ഉജ്വലമായി തിരിച്ചുവന്ന് ... ഓവറില്‍ .... വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഈ ലക്ഷ്യം മറികടന്നത്. മൂന്ന് റണ്‍ അകലെ വച്ച് വിലപ്പെട്ട സെഞ്ച്വറി നഷ്ടമായ ഗൗതം ഗംഭീറും .... റണ്‍സെടുത്ത് മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എം.എസ്. ധോനിയുമാണ് ഇന്ത്യയ്ക്ക് ചരിത്രവിജയം സമ്മാനിച്ചത്. 35 റണ്‍സെടുത്ത വിരാട് കോലി ഗംഭീറിന് നല്‍കിയ ഉറച്ച പിന്തുണ ഈ വിജയങ്ങള്‍ക്ക് ഉറപ്പുള്ള അടിത്തറ പാകി. മൂന്നാം വിക്കറ്റിലെ ഇവരുടെ 83 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ വിജയതീരത്തേയ്ക്ക് തുഴഞ്ഞെത്തിച്ചത്. രണ്ടിന് 31 റണ്‍സ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നിന്നാണ് ഇന്ത്യ അത്ഭുതകരമായ വിജയം കൈയെത്തിപ്പിടിച്ചത്.

കോലി ദില്‍ഷന്റെ ഒരു ഉഗ്രന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ വിക്കറ്റ് നഷ്ടപ്പെട്ട് മടങ്ങിയതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. എന്നാല്‍, പിന്നീട് സ്ഥാനക്കയറ്റത്തോടെ എത്തിയ ധോനി ഗംഭീറിനൊപ്പം ഇന്ത്യയുടെ വിജയ സുനിശ്ചിതമാക്കി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സാണ് നേടിയത്. പെരേരയുടെ പന്തില്‍ ഒരു അനാവശ്യ ഷോട്ടിന് മുതിര്‍ന്നാണ് ഗംഭീര്‍ ചരിത്രപ്രാധാന്യമുള്ള സെഞ്ച്വറി നഷ്ടമാക്കിയത്.

88 പന്തില്‍ നിന്ന് 103 റണ്‍സ് നേടിയ ജയവര്‍ധനെയാണ് വന്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങുമായിരുന്ന ലങ്കന്‍ ഇന്നിങ്‌സിനെ പ്രതീക്ഷയുള്ള സ്‌കോറിലെത്തിച്ചത്. രണ്ടിന് 60 എന്ന സ്‌കോറില്‍ പതറിയശേഷമാണ് ലങ്ക മഹേലയുടെ ചുമലിലേറി തിരിച്ചുവന്നത്. സംഗകാര 48 ഉം വാലറ്റത്ത് കുലശേഖര 32 ഉം കുലശേഖര 22 ഉം റണ്‍സെടുത്ത് മഹേലയ്ക്ക് മികവുറ്റ പിന്തുണ നല്‍കി. 88 പന്തില്‍ നിന്ന് 13 ബൗണ്ടറിയുടെ അകമ്പടിയോടെയാണ് ജയവര്‍ധനെ മൂന്നാം ലോകകപ്പ് സെഞ്ച്വറി സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കുവേണ്ടി സഹീര്‍ ഖാനും യുവരാജ്‌സിങ്ങും രണ്ടു വിക്കറ്റ് വീതവും ഹര്‍ഭജന്‍ ഒരു വിക്കറ്റും വീഴ്ത്തി.

തുടക്കത്തില്‍ ഒന്നാന്തരമായി പന്തെറിഞ്ഞെങ്കിലും പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പന്തിലെ നിയന്ത്രണം നഷ്ടപ്പെട്ടു. തുടക്കത്തില്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ലുബ്ധ് കാട്ടിയ സഹീര്‍ പോലും അവസാന പത്തോവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തു. ശ്രീശാന്ത് എട്ടോവറില്‍ 52 റണ്‍സ് വിട്ടുകൊടുത്തു.


മാതൃഭൂമി